കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലയിലെ പ്രവർത്തകരുടെ കുടുംബസംഗമം 2012 ഡിസംബർ 25ന് വവ്വാക്കാവ് മാധവനിവാസിൽ വച്ച് നടക്കും. പഴയകാല പരിഷത്ത് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ശ്രീ.സി.കെ.സദാശിവൻ എം.എൽ.എ. കുടുംബസംഗമം ഉത്ഘാടനം ചെയ്യൂം. ഓച്ചിറ മേഖലയിലെ എല്ലാ പരിഷത്ത് കുടുംബാംഗങ്ങളെയും ഈ കൂട്ടായ്മയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.
കോരനും നമ്മളും
മറുപടിഇല്ലാതാക്കൂ------------------------
കഞ്ഞി വരും വരുമെന്നും പ്രതീക്ഷിച്ചു
കുമ്പിളും കുത്തിയിരിക്കുന്ന കോരന്റെ
കണ്ണുനീര്‍ വില്‍ക്കുന്ന നമ്മളത്രേ പെരും-
കള്ളന്റെ തന്തയ്ക്കു കഞ്ഞി വെയ്ക്കുന്നവര്‍...
കഞ്ഞിപ്രതീക്ഷകളെന്നും മുടങ്ങാതെ
കുമ്പിള്‍ നിറച്ചും കൊടുത്തുപോരുന്നവര്‍,
കോരന്റെ വീതം കൊടുക്കാതിരിക്കുവാന്‍
നാടിന്റെ പൈതൃകം മാറ്റിക്കുറിച്ചവര്‍,
ഏതോ പുരാതനന്‍ തന്മഴു വീശവേ
കേരളം തീറായ് ലഭിച്ചെന്നു ചൊന്നവര്‍...
ആയിരം പാടം വിതയ്ക്കുവാന്‍ കൊയ്യുവാ-
നായി നാം കോരനെ വേര്‍പ്പായ് പൊലിച്ചവര്‍..
ആ മട വീഴാതുറയ്ക്കുവാന്‍ ജീവനോ-
ടാ വരമ്പില്‍ തന്നെ കോരനെ താഴ്ത്തി നാം...
ഭീതിയില്‍, പാതിരാ നേരത്തു കോരന്റെ-
പ്രേതം,ചലിക്കുന്ന തീയായ് ജ്വലിക്കവേ,
തന്ത്രം പഠിപ്പിച്ച മന്ത്രം ജപിച്ചുടന്‍
യന്ത്രത്തിലാക്കിനാം പ്രേതവും ബാധയും...
കാലികള്‍ പോലും കുടിയ്ക്കാനറയ്ക്കുന്ന-
കാടിയും, മൂടിക്കുടിക്കാന്‍ കൊടുത്തുനാം
പേടിച്ചു മോന്തുന്ന കോരന്റെ കാടിയും
താടിക്കു തട്ടിത്തെറിപ്പിച്ചു പിന്നെയും.
പേരിലും കാര്യം ഗ്രഹിച്ചനാം കോരനായ്
പേയും പിശാചും കൊടുക്കുന്നു ദൈവമായ്
തട്ടകം കേമമായ് തീരവേ പുസ്തകം-
കെട്ടിനാം മുത്തപ്പനാക്കുന്നു മൂര്‍ത്തിയെ....
ഏറുന്ന വൈഭവം കൊണ്ടിനിക്കോരന്റെ
പേരക്കിടാവൊന്നു കേറിക്കളിക്കുകില്‍
ഏതോ ദ്വിജന്‍ തന്നെയാകുമീ വീരന്റെ
ചേതനയ്ക്കാസ്പദ,മെന്നും മൊഴിഞ്ഞു നാം...
നാറുന്ന ചിത്രം തരും പുരാവൃത്തങ്ങള്‍
ഏറെയും നമ്മള്‍ മറന്നുപോയ് മാന്യരായ്...
പാതിരയ്ക്കെത്തും വെളിച്ചത്തിലൂടെ നാം
സാധിച്ച കാര്യങ്ങളെല്ലാം നിദര്‍ശകം....
എന്തുകൊ,ണ്ടെന്തുകൊ,ണ്ടെന്നു ചോദിച്ച നാം
ചിന്തയ്ക്കിടക്കുവെ,ച്ചോടുന്നു ചന്തുവായ്..
ചന്തത്തിലായിരം സര്‍വ്വേ നടത്തി നാം
തഞ്ചത്തില്‍ നമ്മളും കോരന്റെ ബന്ധുവായ്..
ഡീപിയു,മീപ്പിയും കൊണ്ടുവന്നപ്പൊഴേ-
യ്ക്കാപ്പിലായ് തീര്‍ന്നതീ കോരനും മക്കളും...
ശാസ്ത്രം പഠിപ്പിച്ചു സാഹിത്യമോതവേ
സൂത്രത്തില്‍ നമ്മളും ചൂഷകര്‍ക്കൊപ്പമായ്..
കോരനുമമ്മയും കുഞ്ഞിച്ചിരുതയും
കൂരയില്ലാത്തവര്‍ തന്നെയാണിപ്പൊഴും....
കാലം കടമ്പകടക്കാതിരിക്കുവാന്‍
കോരന്റെ വീതം കൊടുക്കാതിരിക്കുവാന്‍
ലോകം ചിരിക്കുന്നനേര,ത്തനീതി തന്‍
വേലിയും കെട്ടിച്ചടഞ്ഞിരിക്കുന്നു നാം...
കോരാ നിനക്കുള്ള വീതം ലഭിക്കുവാന്‍
പോരാണു മാര്‍ഗ്ഗമെന്നോര്‍ക്ക നീ കൃത്യമായ്..
നേരിനും കോരനും മദ്ധ്യത്തിലായിരം
കാരണം നിത്യം നിരത്തുന്നവര്‍ക്കുമേല്‍
പോരാളിയായ് ശരം വേഗം തൊടുക്കുവിന്‍
ആരാകിലും നേരു മാത്രം ജയിച്ചിടും.
ആകുന്ന കാര്യം കഴിക്കാതിരിക്കുകില്‍
ഈ ജന്മമെങ്ങും നിനക്കില്ല മോചനം...
സ്വത്വമെന്നെങ്ങാന്‍ ജപിച്ചുപോയീടുകില്‍
യുദ്ധത്തില്‍ നീയും തകര്‍ ന്നുപോകും ദൃഢം..
വിശ്വത്തിലേക്കു നീ നോക്കിക്കുതിക്കുവിന്‍
വിശ്വസിക്കൂ മര്‍ത്ത്യരാശിതന്‍ മോചനം...
അക്ഷരം വേവിച്ചു നിത്യം ഭുജിക്കുവിന്‍
ശിക്ഷണത്തിന്നു നീ നിന്നേ തിരക്കുവിന്‍...
ആളുന്ന തീയില്‍ കുരുത്ത നീ വാടുവാന്‍
പാടില്ല കേവല,മീവെയില്‍ ചൂടിലായ്......
-----)-------
ടി യൂ അശോകന്‍