ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012, ജനുവരി 19, വ്യാഴാഴ്‌ച

വേണം മറ്റൊരു കേരളം: പദയാത്രയ്ക്ക് വരവേല്പ്

       “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന പദയാത്ര ജനുവരി 22ന് ഓച്ചിറ മേഖലയില്‍ എത്തിച്ചേരുകയാണ്.
       കേരളത്തിന്റെ വികസന പാദ നിരീക്ഷിച്ചാല്‍ ആപത്കരമായ ചില പ്രവണതകളാണ് വെളിപ്പെടുന്നത്. സമൃദ്ധിയുടെ ധാരാളിത്തം ഗ്രാമ-നഗര ഭേദമന്യേ എവിടെയും ദൃശ്യമാണ്. ആഗോളവത്കരണ നയങ്ങള്‍ നമ്മുടെ സാമൂഹിക - സാമ്പത്തിക - പാരിസ്ഥിതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നു. നവോത്ഥാനത്തിന്റെ തേരിലേറി കേരളം ആര്‍ജ്ജിച്ച സാമൂഹിക നന്മകള്‍ ഒന്നൊന്നായി കരിച്ചുകളയുന്നത് തിരിച്ചറിയാതെ ആലസ്യത്തില്‍ ആണ്ടിരിക്കുകയാണ് നാം.
      മുതലാളിത്ത വികസനത്തിന്റെ ധാരാളിത്തവും ഉപഭോഗപരതയും ജനതയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍, മറുവശത്ത് പാരിസ്ഥിതിക തകര്‍ച്ച,  ഭക്‍ഷ്യോത്പാദനത്തിലെ കുറവ്, കുടിവെള്ള ദൌര്‍ലഭ്യം, യുക്തിബോധത്തില്‍ നിന്നുള്ള പിന്മടക്കം,  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, മദ്യം-സ്വര്‍ണം എന്നിവയോടുള്ള ഭ്രാന്തമായ ആര്‍ത്തി തുടങ്ങിയവ കേരള ജനതയെ വലിയ നാശത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിഷത്ത് “വേണം മറ്റൊരു കേരളം” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്.
       ഈ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ 136 മേഖലകളില്‍ വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനസമക്ഷം അവതരിപ്പിക്കുകയും 12-ആം പഞ്ചവത്സര പദ്ധതികള്‍ക്കുള്ള ദിശാസൂചക രേഖ സമര്‍പ്പിക്കുകയുമാണ്. പഠനപരിപാടിയുടെ ഭാഗമായി ഓച്ചിറ മേഖല “ജന്റര്‍” എന്ന വിഷയത്തെക്കുറിച്ചാണ് പഠനം നടത്തുന്നത്.
       ഇന്നത്തെ കേരളത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന സന്ദേശമുയര്‍ത്തി പരിഷത്ത് മുന്‍ പ്രസിഡന്റ്റ് പ്രൊഫ: ടി.പി.കുഞ്ഞിക്കണ്ണന്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാ ജാഥ ജനുവരി 22ന് പകല്‍ 3ന് വവ്വാക്കാവിലും 5ന് ഓച്ചിറയിലും എത്തിച്ചേരും. പദയാത്ര സ്വീകരണവും അനുബന്ധ പരിപാടികളും വിജയിപ്പിക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ