ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി നടപ്പാക്കരുത്


കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്  2012 ഒക്ടോബർ 25ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പ്രവർത്തകർ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ്റിന്  നിവേദനം നൽകി.
            പഞ്ചായത്തിലെ മിക്കവാറും എല്ലാ വീടുകളിലും കിണറുകളുണ്ട്. വേനൽക്കാലത്ത് പോലും സാധാരണയായി  ജലദൌർലഭ്യം ഉണ്ടാകാറില്ല. കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ള വീടുകളും പഞ്ചായത്തിൽ ഉണ്ട്. കൂടാതെ 460 പൊതുടാപ്പുകളും പഞ്ചായത്തിൽ ഉണ്ട്. ജലനിധി പദ്ധതി നടപ്പിൽ വരുന്നതോടുകൂടി കേരള വാട്ടർ അഥോറിറ്റിയെ  കുലശേഖരപുരം പഞ്ചായത്തിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ടി വരും. പൊതുടാപ്പുകൾ എല്ലാം അടച്ചുപൂട്ടും. നിലവിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ളവർക്കും അത് ലഭ്യമല്ലാതെ വരും. ഗുണഭോക്തൃവിഹിതം നൽകി അംഗങ്ങളായവർക്ക് മാത്രമേ ജലനിധിയിൽ നിന്നും ജലം ലഭ്യമാകുകയുള്ളൂ.  ജലവിതരണത്തിനുള്ള എല്ലാ തുടർ ചെലവുകളും  ഗുണഭോക്താക്കൾ പൂർണമായും വഹിക്കേണ്ടി വരും. ജലം പൂർണമായും ഒരു കച്ചവട വസ്തുവായി മാറും എന്നതാണ് ഇത് കൊണ്ടുണ്ടാകുന്ന അവസ്ഥ. എല്ലാ അടിസ്ഥാന സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുന്നതിനുള്ള സൂചനയായി ഇതിനെ കാണാവുന്നതാണ്. കുടിവെള്ളവിതരണം പോലും സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വ്യക്തിയുടെ ബാധ്യതയായി മാറുന്നു.
            ഇത്തരമൊരു  സാഹചര്യത്തിൽ വേണ്ടത്ര പഠനം നടത്തുകയോ  ജലനിധി പദ്ധതി നടപ്പാക്കിയ സമീപ പഞ്ചായത്തായ പന്മനയിലെ അവസ്ഥ മനസ്സിലാ‍ക്കുകയോ ചെയ്യാതെ കേവലം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം മാത്രം ലക്ഷ്യമിട്ട് കുലശേഖരപുരം പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻ‌വലിക്കണമെന്ന് പരിഷത്ത് ഓച്ചിറ മേഖലാകമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ